Pages

Thursday 1 November 2012

എന്റെ നിശബ്ദ തേങ്ങലുകൾ

ജീവനുണ്ടായിരുന്ന മനുഷ്യ രക്തത്തിന്റെ അവസാന തുള്ളിയും വാർന്നൊഴികിയപ്പോൾ വെറുമൊരു ഒഴിഞ്ഞ പാത്രമായി ഇന്നു ഞാൻ.
കഴിഞ്ഞ ആഴ്ച്ച വരെ ജീവന്റെ തുടിപ്പുണ്ടായിരുന്നു.(അതായത് 20 ആഴ്ച്ച എന്നോട് ഒട്ടിച്ചേർന്നു കിടന്ന ആ ജീവന്റെ തുടിപ്പ് പറിച്ചു കളഞ്ഞു കഴിഞ്ഞ ആഴ്ച്ച)...ഇന്നിതാ ഇവിടെ ബാക്കിയായ അവസാന തുള്ളി രക്തവും വാർന്നോഴുകി ഞാൻ ഏകയായി...എന്നാൽ എന്നെ വഹിച്ചു കൊണ്ടു നടക്കുന്നവളുടെ കണ്ണുനീർ ഇന്നും തോർന്നിട്ടില്ല.ചിലപ്പോൾ ഏങ്ങലടികൾ..ചിലപ്പോൾ നിലവിളികൾ...ചിലപ്പോൾ ബോധമറ്റു കിടക്കും....
ഒരു പാവം പെണ്ണാണവൾ..പ്രെഗ്നൻസി ടെസ്റ്റ് കാർഡിൽ രണ്ടു ലൈൻ വരാൻ വർഷങ്ങളോളം നോമ്പുനോറ്റു കാത്തിരുന്നവൾ...അതിനിടയിൽ ഒരു പാട് പരിഹാസങ്ങൾ,പ്രസവിക്കാൻ പറ്റാത്തവൾ എന്ന കുറ്റപ്പെടുത്തലുകൾ,വിശേഷമൊന്നും ആയില്ലേ എന്ന ചോദ്യത്തെ ഭയന്ന് പുറം ലോകത്തു നിന്നു ഓടിയൊളിച്ച് തന്റെ ലോകത്തു മാത്രം അവൾ ജീവിച്ചു.പ്രാർത്ഥനകളും വഴിപാടുകളും,മുടങ്ങാതെയുള്ള മരുന്നുകളും ....മനസ്സും ശരീരവും തളരാതെ അവൾ കാത്തിരുന്നത് ഒരു കുഞ്ഞിനു വേണ്ടീ...
എന്റെ കാര്യവും അതു തന്നെയായിരുന്നു.ശൂന്യമായ ഇവിടെ ഒരു കുഞ്ഞ് വളരാൻ ഞാൻ ഏറെ കൊതിച്ചു.എനിക്കൊരു കുഴപ്പവും ഇല്ലായിരുന്നു.എങ്കിലും മുടങ്ങാതെ അവൾ കഴിക്കുന്ന മരുന്നുകൾ എന്നെ തേടിയെത്തി
അങ്ങനെ ഒരു ദിവസം...എന്തോ ഒന്ന് ഇഴഞ്ഞു വന്നു എന്നുള്ളിൽ ഒട്ടിപ്പിടിച്ചു...പെട്ടെന്നു തന്നെ ഞാൻ തിരിച്ചറിഞ്ഞു അതാണു ജീവന്റെ കണം അവളുടെ പ്രാർത്ഥനയുടെ ഫലം.അവൾക്കു ഞാൻ കോടുക്കേണ്ട സമ്മാനം.....മനസ്സിൽ ഉറപ്പിച്ചു 38 ആഴ്ച്ച അതിനെ ഒരു പോറലുമേൽക്കാതെ സൂക്ഷിക്കുമെന്ന്....സ്വപ്നം കണ്ടു അതിനെ ഒരു കുഞ്ഞാക്കി അവൾക്ക് സമ്മാനിക്കുന്നത്...
അവൾ അതറിഞ്ഞപ്പോൾ സന്തോഷം കൊണ്ടു മതിമറന്നു.കുഞ്ഞു ജീവനേക്കാൾ വേഗത്തിൽ അവളുടെ സ്വപ്നങ്ങളും വളരാൻ തുടങ്ങി....ദിവസവും അവൾ എന്റെ മേൽ തലോടി അവളുടെ സാനിധ്യമറിയിച്ചു.(ആ കുഞ്ഞ് അതൊക്കെ അറിഞ്ഞിട്ടുണ്ടാവുമോ...?) എനിക്ക് അനക്കം തട്ടാതിരിക്കാൻ ഡോക്റ്റർ പറഞ്ഞതു പോലെയൊക്കെ അവൾ അനുസരിച്ചു...
ദിവസങ്ങളും ആഴ്ച്ചകളും കടന്നു പോയി,ഹൃദയമായിരുന്നു ആദ്യം ചലിച്ചു തുടങ്ങിയത്...ഓരോ വളർച്ചയും ഞാൻ നോക്കി കണ്ടു.ആദ്യം ഒരു മാംസ കഷ്ണം,പിന്നെ തലയും ഉടലും വേരിതിരിച്ചറിയാൻ തുടങ്ങി..മെല്ലെ മെല്ലെ ഓരോ അവയവങ്ങളും......പക്ഷെ ഇടതു കൈയ്യിന്റെ വളർച്ച ഇടയ്ക്കു വച്ചു നിന്നു പോയി...ക്രമേണ വരുമെന്നാ ഞാൻ കരുതിയത്.പക്ഷെ വലതു കൈയ്യിൽ വിരലുകൾ വന്നിട്ടും ഇടതു കൈ മാത്രം വളർന്നില്ല.
പിന്നെ പിന്നെ കൈകാലുകൾ കൊണ്ട് എന്നെ തൊട്ടുണർത്താൻ തുടങ്ങി.അവൾക്കെന്തു സന്തോഷമായിരുന്നോ അതൊക്കെ.? “ഡാ ചവിട്ടല്ലേടാ അമ്മയ്ക്കു വേദനിക്കില്ലേ“എന്നവൾ സ്നേഹപൂർവ്വം ശാസിക്കുന്നത് കേൾക്കാൻ എനിക്കും ഇഷ്ടമായിരുന്നു.
പക്ഷെ ഒടുവിൽ അതു സംഭവിച്ചു.കഴിഞ്ഞ ആഴ്ച്ച സ്കാൻ ചെയ്തപ്പോൾ ഡോക്റ്ററിനു മനസ്സിലായി അവളുടെ കുഞ്ഞ് പൂർണ്ണനല്ലെന്ന്...അവളുടെ മോഹങ്ങൾക്കേറ്റ ക്ഷതം...അവൾ ആ കുഞ്ഞിനു വേണ്ടി ഒരു പാട് കരഞ്ഞു...പക്ഷെ എല്ലാവരും കൂടി തീരുമാനിച്ചു അതിനെ കളയാൻ.....
അവളെ കൊണ്ട് നിർബന്ധിച്ചു ഒരു മരുന്നു കഴിപ്പിച്ചു.അതെന്റെ കുഞ്ഞിന്റെ ജീവനെടുക്കാൻ എന്നരികിലേക്കു വന്നു.ചെറുത്തു നിൽക്കാനായില്ല.വല്ലാത്തൊരു വേദനയായിരുന്നു.വലിഞ്ഞു മുറുകുന്നതു പോലെ.....ഞാൻ ചുരുങ്ങി ചുരുങ്ങി വന്നു.എന്നുള്ളിൽ കിടന്ന് ആ കുഞ്ഞു ജീവൻ ശ്വാസം മുട്ടി..ആരോ എന്നെ പിടിച്ചു വലിച്ച് അതിനെ പുറത്തേക്ക് പോവാൻ വഴി തുറന്നു കോടുത്തു.അതിലൂടെ ആ ജീവൻ പുറത്തേക്കു തെറിച്ചു വീണു...
അവളും വേദനകൊണ്ടു കരയുകയായിരുന്നു.വേദനയുണ്ടെങ്കിലും ആ ജീവൻ അവളോടൊപ്പം ഉണ്ടായിരുന്നെങ്കിൽ അതൊരു വേദനയേ ആവില്ലായിരുന്നു....(അത് ജീവനില്ലാത്ത വെറും മാംസപിണ്ഡമായല്ലേ പുറത്തു വന്നത്....)
എനിക്കൊന്നുറക്കെ കരയാൻ പോലും പറ്റുന്നില്ല.അവൾ കരഞ്ഞു തീർക്കട്ടെ....തളരാതിരുന്നാൽ മതിയായിരുന്നു.എനിക്കവളെ ആശ്വസിപ്പിക്കണമെന്നുണ്ട്“.ഞാൻ ഇവിടെതന്നെയുണ്ടല്ലോ,ജീവന്റെ
തുടിപ്പ് ഇനിയും എന്നിൽ വളരും “എന്നവളോട് വിളിച്ചു പറയണമെന്നുണ്ട്.പക്ഷെ അവളുടെ വയറിന്നുള്ളിൽ കിടന്ന് ഞാനിതെങ്ങിനെ അവളോടു പറയും..?
എങ്കിലും ഞാൻ കാത്തിരിക്കുന്നു.........................
ഒരു ജീവന്റെ തുടിപ്പ് എന്നെ തേടിയെത്തുന്നതും നോക്കി.............................!

Monday 8 October 2012

ഇനി....ആരാ....?

   അവർ ഇതുവരെ പോയിട്ടില്ലാത്ത വഴിയിലൂടെ അമ്മ നടന്നു പോവുന്നതവൾ കണ്ടു.അവൾ അമ്മയുടെ പിറകേ നടന്നു....അമ്മാ എന്നു ഉച്ചത്തിൽ വിളിച്ചതൊന്നും അമ്മ കേൾക്കുന്നുണ്ടായിരുന്നില്ല.പിന്നെ പിന്നെ അമ്മയും അവളും തമ്മിലുള്ള അകലം കൂടിക്കൂടി വന്നു....അമ്മ ചെറുതായി  ചെറുതായി ഒടുവിൽ ഒറു ബിന്ദുവായി പിന്നെ അപ്രത്യക്ഷമായി....അമ്മാ എന്നു വിളിച്ച്‌ അവൾ ഉച്ചത്തിൽ കരഞ്ഞതല്ലാതെ ആരും അത്‌ കേട്ടില്ല..അമ്മയും....
   അമ്മ രാത്രിയിൽ സറ്റ്‌ ചെയ്തു വച്ച അലാറമിന്റെ ശ്ബ്ദം കേട്ടണു രാവിലെ അവൾ ഉണർന്നത്‌.അറിയാതെ അമ്മാ എന്നവൾ വിളിച്ചു പോയി.പക്ഷെ അമ്മ എവിടേയും പോവാതെ അവളുടെ അരികിൽ തന്നെ ഉറങ്ങുകയായിരുന്നു
   അമ്മ എവിടെ പോയതാ,ഞാൻ പേടിച്ചു പോയി.എന്നെ തനിച്ചാക്കി അമ്മ എവിടെയും പോവരുത്ത്‌..ചെരിഞ്ഞുകിടന്ന് അവൾ അമ്മയെ കെട്ടിപ്പിടിച്ചു....
   ഇന്നലെ ഷോപ്പിംഗ്‌ മാളിൽ നിന്നും നീനയുടേയും സോനുവിന്റെയും കൂടെ കിഡ്സ്‌ റൂമിൽ പോയി കളിക്കാൻ അമ്മ പറഞ്ഞപ്പോൾ എനിക്കും കൊതിയുണ്ടായിരുന്നു....പക്ഷെ അമ്മ തനിച്ചാവും എന്നോർത്തിട്ടാണു അവരുടെ കൂടെ ഞാൻ പോവാതിരുന്നത്‌.അവരുടെ മമ്മിയുടെ കൂടെ അവരുടെ പപ്പയുണ്ടല്ലോ..എന്റെ അമ്മയുടെ കൂടെ ഞാനല്ലാതെ വേറെയാരാ ഉള്ളത്‌?
   നമുക്ക് ആരും വേണ്ട അമ്മാ,പപ്പായും,ഗ്രാന്റ് മായും ഗ്രാന്റ് പായും ആരും..താഴെ പൂന്തോട്ടത്തിലുള്ള കിങ്ങിണി പൂച്ചയ്ക്ക് ആരും ഇല്ലല്ലോ.അതിനു അമ്മ മാത്രമേയുള്ളൂ....അമ്മ കണ്ടിട്ടുണ്ടോ അത് അമ്മയുടെ കൂടെ കളിക്കുന്നത്..അതിന്റെ അമ്മയുടെ മേലെ കേറി തലകുത്തി മറിഞ്ഞ്....അങ്ങനെയങ്ങനെ....അപ്പോൾ അമ്മ അതിനെ നാവുകോണ്ട് തലോടും..കണാൻ നല്ല രസമാ അമ്മാ...എത്ര സന്തോഷത്തോടെയാ അവർ ജീവിക്കുന്നത്....
 അതുപോലെ നമുക്കും ആരും വേണ്ട നമ്മൾ മാത്രം മതി..
പക്ഷെ എന്നിട്ടും എന്തിനാ അമ്മാ നമ്മെ കണുമ്പോൾ ആളുകൾ പിറുപിറുക്കുന്നത്..അമ്മ ചീത്തയാ ഞാൻ അനാഥയാ എന്നൊക്കെ പറഞ്ഞ്...?
പറ അമ്മാ “ഞാൻ അനാഥയാണോ,എനിക്ക് അമ്മയില്ലേ.?”
  അവൾ അമ്മയെ കുലുക്കി വിളിച്ചു.“പറ അമ്മാ“
എങ്ങിനെ വിളിച്ചിട്ടും അമ്മ എണീക്കാതിരുന്നപ്പോൾ കുറച്ചു വെള്ളമെടുത്ത്‌ അമ്മയുടെ മുഖത്തേക്ക്‌ തളിച്ചു (അന്നൊരിക്കൽ അവൾ എണീക്കാൻ മടിച്ചപ്പോൽ അമ്മ ചെയ്തതു പോലെ..)
പക്ഷെ അമ്മ അതൊന്നും അറിഞ്ഞതേയില്ല.
അപ്പോഴേക്കും സ്കൂൾ ബസ്‌ വന്നു ഹോണടിക്കാൻ തുടങ്ങിയിരുന്നു...
അവൾ കരയാൻ തുടങ്ങി...“എണീക്കമ്മാ  ബസ്‌ വന്നു..എനിക്ക്‌ സ്കൂളിൽ പോവണ്ടേ...“
അമ്മയ്ക്ക്‌ അറിഞ്ഞ ഭാവം ഇല്ലായിരുന്നു...
കരഞ്ഞു തളർന്ന് അവൾ അമ്മയുടെ നെഞ്ചിലേക്ക്‌ ചാഞ്ഞു...അപ്പോൾ അതിനുള്ളിലുള്ള ഹൃദയവും അവൾ വാവിട്ടു കരയുന്നതു കാണാതെ ഉറങ്ങുകയായിരുന്നു...
"പറ അമ്മാ,ഞാൻ അനാഥയാണോ,?" എന്ന ചോദ്യത്തിനുള്ള മറുപടി അവളെ നോക്കി പുഞ്ചിരിച്ചു നിൽക്കുന്നുണ്ടായിന്നെങ്കിലും മറ്റൊരു ചോദ്യം ഉത്തരം കിട്ടാതെ അവിടെയാകെ തങ്ങി നിന്നു...
"ഇനി അവൾക്ക്‌ ആരാ ഉള്ളത്‌....?"

breezejasmin.blogspot.com

Sunday 30 September 2012

അങ്ങനെ..,എന്റെ കല്യാണമായി....!

   9 ആം ക്ലാസ് റിസൽട്ട് വന്നു.പാസ് ആണ്.( അതിനെന്തു പ്രസക്തി...ഇന്നു വരേ ഞാൻ എവിടെ എങ്കിലും തോറ്റിട്ടുണ്ടോ...?)
10 ആം ക്ലാസ്  പെട്ടെന്നു തുടങ്ങും....ഞാൻ തുള്ളിച്ചാടി.....
പടിക്കാനുള്ള അധിയായ മോഹം കൊണ്ടാണെന്നു കരുതിയോ ? അല്ലേ..അല്ല..
കളിക്കാൻ...പ്രകൃതി ഭംഗി ആസ്വദിക്കാൻ....കായലിനോടും കിളികളോടും കിഞ്ഞാരം പറയാൻ....ശലഭങ്ങളെ തൊട്ടു നോവിക്കാൻ.........................
വീട്ടിലിരുന്നാൽ ഇതൊക്കെ പറ്റുമോ...? സ്കൂളിൽ പോകുന്ന വഴിയല്ലേ ഇതിനൊക്കെ സാധ്യതയുള്ളൂ... (സ്കൂളില്ലാത്ത ദിവസങ്ങളിൽ പുറത്തു പോവാറില്ല.വീട്ടിൽ തന്നെ ഇരുന്ന് ബുക്സൊക്കെ വായിക്കും...)
 സ്കൂൾ തുറന്നു. എന്റെ പതിവു ചര്യകളും....
അങ്ങനെയിരിക്കെ ഒരു വെള്ളിയാഴ്ച്ച.......
സ്കൂളിൽ പോവാൻ യൂണിഫോമൊക്കെയിട്ട് റെഡിയായി നിൽക്കുമ്പോഴതാ പുറത്ത് ഒരു കാറ് വന്നു നിൽക്കുന്നു....
ഞാൻ അതൊന്നും കാര്യമാക്കാതെ ബാഗ് എടുത്തു നടന്നു....
അപ്പോൾ പിറകെ വന്ന് ഉമ്മ പറഞ്ഞൂ..” നീ പോവുകയാണോ?അവർ പെണ്ണുകാണാൻ വന്നതാ..
പെണ്ണു കാണാനോ..അതിനിപ്പോൾ ഇവിടെ ആരാ പെണ്ണുള്ളത് “എന്നായി ഞാൻ
“നീ പിന്നെ പെണ്ണല്ലേ..?“ഉമ്മ ചിരിച്ചു..
ഞാൻ അന്തം വിട്ടു...ഞാ‍ാ‍ാ‍ാ‍ാനോ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ..!
“ശരിയാ ഞാൻ പിന്നെ പെണ്ണല്ലേ...“യാഥാർഥ്ത്യം  മനസ്സിലാക്കാൻ ശ്രമിച്ചു.
അങ്ങനെ ഞാൻ അവരുടെ അടുത്തു പോയി..
      എന്നെ പെണ്ണു കാണാൻ...ആദ്യത്തെ പെണ്ണു കാണൽ....
അവർ രണ്ടു പേരുണ്ടായിരുന്നു..ഞാൻ ആരെയും ശ്രദ്ധിച്ചുമില്ല..മനസ്സിലായതുമില്ല..
ഞാൻ പെട്ടെന്നു തിരിച്ചു പോന്നു..(പിന്നേടറിഞ്ഞു ആളെന്നെയും ശരിക്ക് കണ്ടില്ലെന്ന്...)
അവരും പെട്ടെന്നു തിരിച്ചു പോയി.
ഇളയുമ്മമാരും അമ്മയിമാരും ചുറ്റിലും കൂടി “എങ്ങിനെ... ഇഷ്ടമായോ..?
അയ്യോ..10.20...ഇപ്പോൾ പോയാൽ ടീച്ചർ വരുന്നതിനു മുൻപ് ക്ലാസിലെത്താം..എന്നു പറഞ്ഞ് ഞാൻ സ്കൂളിലേക്ക് ഓടി...
സ്കൂളിൽ പ്രത്യേകിച്ചൊന്നും സംഭവിച്ചില്ല.
രാത്രിയായി വീണ്ടും എല്ലാവരും ചുറ്റിലും കൂടി...പറ..പറ..എന്താണെങ്കിലും...എന്നെ വെറുതെ വിടാൻ അവർക്ക് ഭാവമില്ലായിരുന്നു.  “അവർക്ക് നിന്നെ ഇഷ്ടമായി..നാളെ സംസാരിക്കാൻ പോവാൻ പറഞ്ഞു.”ഉമ്മ പറയുന്നതു കേട്ടു...
നാളെ...നാളെ ഞാൻ എഴുതിയ കഥ പത്രത്തിൽ വരുമല്ലോ..ഞാൻ തുള്ളിച്ചാടി....
പിറ്റേന്ന് പ്രതീക്ഷിച്ചതു പോലെ തന്നെ മാത്രുഭൂമി കുട്ടി.com ഇൽ കഥ വന്നു..വീട്ടിലെല്ലാവർക്കും ഇഷ്ടമായി. എങ്കിലും കൂട്ടുകാരുടെയും ടീച്ചർമാരുടേയും അഭിപ്രായം കേൾക്കാൻ കൊതിയായി...
പക്ഷെ ഇന്ന് ശനിയാഴ്ച്ചയല്ലേ...
വെറുതെയൊന്ന് കടയിൽ പോയാലോ..?ആരെയെങ്കിലും കാണാതിരിക്കില്ല....ഞാൻ ചിന്തിച്ചു.
പക്ഷെ അപ്പോഴാ ഞാൻ ആ സത്യം തിരിച്ചറിഞ്ഞത്.എനിക്കിനി പുറ്ത്തു പോവാൻ പറ്റില്ല.ഇന്നെന്റെ കല്യാണ നിശ്ചയമാണ്...
വീട്ടുകാരുടെ ഇഷ്ടമല്ലേ...സങ്കടപ്പെട്ടിട്ടെന്തു കാര്യം..?ഞാൻ അതുമായി പൊരുത്തപ്പെടാൻ ശ്രമിച്ചു.
അങ്ങാനെ വൈകുന്നേരം നിശ്ചയം കഴിഞ്ഞു.
“അവന് രണ്ടാഴ്ച്ചത്തെ ലീവേയുള്ളൂ..അതുകൊണ്ട് അടുത്ത തിങ്കളാഴ്ച്ച കല്യാണം..”ഇക്കാക്കമാർ പറയുന്നതു കേട്ടു..
തിങ്കളാഴ്ച്ച എന്റെ കല്യാണം..മനസ്സു വിങ്ങി..കല്യാണത്തെ കുറിച്ചോ ഭാവിവരനെ കുറിച്ചോ ഒന്നും അറിയില്ലായിരുന്നു..സ്വപ്നങ്ങളും ഇല്ലായിരുന്നു. ....
എന്നെ പുതുമണവാട്ടിയാക്കൻ വീട്ടുകാർക്ക് തിടുക്കമായി...അതിനുവേണ്ടീയുള്ള ബഹളവുമായി..
മറ്റാരുടെയോ  കല്യാണത്തിനുള്ള ബഹളമെന്ന പോലെ ഞാനും അവരോടൊപ്പം കൂടി.....
അങ്ങനെ എന്റെ കല്യാണമായി.ഒപ്പനയും പാട്ടും ബഹളവും ഒക്കെയായി......കൈയ്യിൽ മൈലാഞ്ചിയൊക്കെയിട്ട് മൊഞ്ചത്തിയായി ഞാനും................................
                                                     ................................
   ഇതൊക്കെ കേട്ട് നിങ്ങളിപ്പോൾ ചിന്തിക്കുന്നത് എന്താണ്...?
കല്യാണമൊക്കെ കഴിഞ്ഞ്...സ്കൂൾ ജീവിതമൊക്കെ മറന്നു... പ്രകൃതിയേയും കായലിനേയും കിളികളേയും ശലഭങ്ങലേയും മറന്ന്...ഭാവനകളില്ലാത്ത സ്വപ്നങ്ങലില്ലാത്ത ഇടക്കെപ്പോഴെങ്കിലും ബല്യകാലത്തെ കുറിച്ചോർത്ത് നെടുവീർപ്പിടുന്ന ഒരു ലോകത്ത് കുടുംബവും കുട്ടികളുമൊക്കെയായി ജീവിക്കുകയാണ്...എന്നോ..?

 ഞാൻ കരുതിയത് അങ്ങിനെയായിരുന്നു.പക്ഷെ എനിക്ക് തെറ്റുപറ്റി...
എന്റെ ജീവിതം പങ്കുവയ്ക്കാൻ വന്നയാൾ എന്റെ കളിത്തോഴനായി...എന്നെ കൂട്ടിലടക്കാതെ പറക്കുവാനുള്ള സ്വാതന്ത്ര്യം തന്നു.
ഒരാഴ്ച്ച ഒരുമിച്ചു താമസിച്ച്.... മനസ്സിൽ പ്രണയത്തിന്റെ വിത്തു പാകി...ഹൃദയത്തിൽ വിരഹവേദനയും ബാക്കിയാക്കി..ദുബായിലേക്ക് പറന്നു.
ഞാൻ പഴയതുപോലെ സ്കൂളിലേക്കും...........
എന്റെ ദിനചര്യകളൊന്നും മാറിയില്ല.  അതോടൊപ്പം പ്രിയതമന്റെ ഫോൺ കോളിനും കത്തുകൾക്കും വേണ്ടിയുള്ള കാത്തിരിപ്പും തുടർന്നു...എന്റെ ഭാവനകൾക്ക് വിരിയാൻ ഒരിടം കൂടി കിട്ടി. അദ്ദേഹത്തിനു വേണ്ടി എഴുതുന്ന കത്തുകൾ...അതിൽ പ്രണയം നിറഞ്ഞു നിന്നു.കിനാവുകൾ ചേക്കേറി.വിരഹം കണ്ണീർ പൊഴിച്ചു.
ഒടുവിൽ അദ്ദേഹമെനിക്ക് ഉറപ്പു തന്നു...എന്റെ കിനാവുകൾ വിരിയാൻ ഒരു പാട് നാൾ കാത്തിരിക്കെണ്ട.എസ് എസ് എൽ സി ഒന്ന് കഴിഞ്ഞോട്ടേ.....
  പിന്നെ  ആ ദിവസത്തിനുള്ള കാത്തിരിപ്പിലായി ഞാൻ.....................................

.

Thursday 27 September 2012

പ്രസവം....! ഇന്നലെ,ഇന്ന്,നാളെ...?

1950  കളിൽ...
           പൂർണ്ണ ഗർഭിണിയായ  അവൾ,
“അയ്യോ...അമ്മേ.. വേദനിക്കുന്നേ......എനിക്ക് വയ്യായേ...”
“മോളേ, കുഴപ്പമില്ലെടീ..ചെറുതായിട്ടല്ലേയുള്ളൂ...ഈ നെല്ലൊന്ന് ഇടിച്ച്  അരിയാക്കു അപ്പോഴേക്കും വേദന കുറയും...”അമ്മ മോളെ സമാധാനിപ്പിച്ചു...“
     അവൾ വേദന സഹിച്ചു നെല്ലിടിക്കാൻ തുടങ്ങി.....
     അമ്മ  അവളെ നോക്കി എന്തൊക്കെയോ മനസ്സിലാക്കിയതു പോലെ വയറ്റാട്ടി നാണിത്തള്ളയെ വിളിക്കാൻ ആളെ വിട്ടു.
    നെല്ലിടിക്കുംബോഴൊക്കെ അവൾ വേദന കൊണ്ട് പിടയുകയായിരുന്നു....
    ഒടുവിൽ നാണിത്തള്ള വന്ന് അവളെ അകത്തെ മുറിയിലേക്ക് കൂട്ടികൊണ്ടു പോയി.....
പിന്നെ ചോരക്കുഞ്ഞിന്റെ ശബ്ദം... “ളേ...ളേ....ളേ....”

1990  കളിൽ...
                  പൂർണ്ണ ഗർഭിണിയായ  അവൾ അമ്മയോട് പിറുപിറുത്തു...
“വേദനിച്ചിട്ടു വയ്യ അമ്മേ....“
“വല്ല്യ വേദനയൊന്നും ആയില്ലല്ലോ.. ഈ മുറ്റമൊക്കെയൊന്ന് തൂത്തുവാര്..അതിനു ശേഷം ആശുപത്രിയിൽ പോവാം....“ അമ്മ പറഞ്ഞു
        അവൾ ചൂലെടുത്ത് എല്ലായിടവും വൃത്തിയാക്കി...അതിനു ശേഷം ആശുപത്രിയിലേക്ക് പോയി....
      പരിശോധിച്ച ശേഷം ഡോക്റ്റർ...“ചെറിയ പ്രശ്നം ഉണ്ട്,സിസേറിയൻ വേണ്ടി വരും...“.
      അവൾക്ക് ഭയമായി...“വേണ്ട അമ്മേ  നമുക്കു പോവാം“ അവൾ പറഞ്ഞു
അമ്മ അവളെ സമാധാനിപ്പിച്ചു..ആശുപത്രി വരന്തയിലൂടെ കുറേ നേരം കൈ പിടിച്ച് നടത്തി.
നന്നേ ക്ഷീണിച്ചപ്പോൾ ലേബർ റൂമിലേക്ക് കൊണ്ടു പോയി...
അൽപ സമയത്തിനു ശേഷം ഡോക്റ്റർ “ സുഖപ്രസവം...പെൺകുഞ്ഞ്... “
2012    ൽ.... 
            അവൾക്ക് 9 മാസം തുടങ്ങിയതേ ഉള്ളു......
“അമ്മേ അടുത്ത ആഴ്ച്ചയല്ലേ ഡേറ്റ് നമുക്ക് ഹൊസ്പിറ്റലിൽ പോവാം“
        അവർ ഹോസ്പിറ്റ്ലിൽ പോയി റൂം എടുത്ത് താമസിച്ചു.
       ഇടക്കെപ്പൊഴോ അവൾക്ക് വേദന തുടങ്ങി....
       നേഴ്സ് വന്നു ചെക്ക് ചെയ്തു ...“യൂട്രസ് ഓപണാവുന്നതാണ് നമുക്ക് വെയ്റ്റ് ചെയ്യാം”
       അവൾ വാവിട്ടു കരഞ്ഞു...”വേണ്ട അമ്മേ സഹിക്കാൻ വയ്യ സിസേറിയൻ മതി”
സങ്കടം വന്ന അമ്മ ഡോക്റ്ററുടെ അടുത്തേക്ക് ഓടി
    ഓപറേഷൻ സക്സസ്
              അവൾ ഐ സി യു വിലേക്ക്
                            കുഞ്ഞ് അമ്മൂമ്മയുടെ കൈകളിലെക്ക്................
2050   കളിൽ.....
          കല്ല്യാണം കഴിഞ്ഞ അവൾ
“എനിക്ക് പ്രസവിക്കാനൊന്നും വയ്യ അമ്മേ..... ഇതു കണ്ടോ...?”
            അമ്മ  മകളുടെ കൈയ്യിലുള്ള പരസ്യത്തിലേക്ക് നോക്കി
  (“നിങ്ങളുടെ കൈയ്യിൽ ബീജവും അണ്ഡവും ഉണ്ടോ.?എങ്കിൽ ഞങ്ങൾ നിങ്ങൾക്ക് തരാം നിങ്ങളുടെ സ്വന്തം കുഞ്ഞിനെ...... “)

Tuesday 25 September 2012

ഈ ഗ്രാമത്തിൽ....എന്റെ ഒരു ദിവസം തുടങ്ങുന്നത്......

             ജൈവ വൈവിധ്യങ്ങളാൽ സംബുഷ്ടമായ കവ്വായിക്കായലിലെ ഒരു കൊച്ചു ദ്വീപ്.... അതാണെന്റെ ഗ്രാമം....സ്കൂളിലും മദ്രസയിലും പൊവാറാകുന്നതു വരെ ആ ഗ്രാമ ഭംഗിയൊന്നും എനിക്ക് അറിയില്ലായിരുന്നു.സ്കൂളിലും മദ്രസയിലും പൊയി ത്തുടങ്ങിയതു മുതൽ ഞാനത് ആസ്വദിച്ചു തുടങ്ങി.കൂട്ടുകാരേക്കാൾ അടുപ്പം പ്രകൃതിയോടായി.....
            അന്നൊക്കെ രാവിലെ 6.45 നു ആണ് മദ്രസ തുടങ്ങുക.അതുകൊണ്ടൂ തന്നെ പുലർച്ചെ എഴുന്നേൽക്കും.എണീറ്റ ഉടനെ ഓടുന്നത് വീടിന്റെ അടുക്കള ഭാഗത്തേക്കായിരിക്കും.അതാണു കിഴക്ക്.അപ്പോൾ സൂര്യൻ മെല്ലെ മെല്ലെ എഴുന്നെറ്റു വരുന്നതേ ഉണ്ടാവുള്ളൂ...ചുറ്റും പൊൻപ്രഭ വിതറി സൂര്യൻ ഉദിച്ചുയരുന്നത് കാണുംബോൾ തന്നെ മനസ്സിനൊരു ഉന്മേഷമാണ്.പിന്നെ മദ്രസയിലേക്ക് പൊവനുള്ള തിടുക്കമയിരിക്കും.എത്ര നേരത്തേ ഇറങ്ങുന്നുവോ അത്രയും നേരത്തെ എനിക്കെന്റെ കൂട്ടുകാരെ (പ്രകൃതി) കാണാമല്ലോ......
            വീട്ടിലെ മൂത്ത കുട്ടി ഞാനായതു കൊണ്ടു തന്നെ കൂട്ടികൊണ്ടു പൊകുവനോ,വേഗം നടക്കെടീ എന്നു പറഞ്ഞൂ നുള്ളി നോവിക്കാനോ ആരും ഇല്ലായിരുന്നു.ചെലപ്പോൾ കൂട്ടുകാരോടൊപ്പം അല്ലെങ്കിൽ തനിയേ ആയിരുന്നു ഞാൻ മദ്രസയിലേക്ക് പൊയിരുന്നത്.
കൊച്ചു വെളുപ്പാൻ കാലത്തുള്ള ആ യാത്ര.....!ഇന്നുമെന്റെ മനസ്സിന്റെ ഉന്മേഷം അതൊക്കെയാണ്
          വീടിന്റെ അടുത്തു തന്നെയാണു മദ്രസ എങ്കിലും അതിനിടയിൽ ഒരു പാലമുണ്ട്.കവ്വായിക്കായലിനു കുറുകേയുള്ള പാലം.എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലങ്ങലിലൊന്നു..പാലത്തിന്ന് ഇരു വശവും വളരെ മനോഹരമാണ്.രണ്ടു ഭാഗങ്ങൾ ചെർന്നു ഒന്നായി വീണ്ടും രണ്ടായി പിരിയുന്നതിന്റെ നടുവിലാണ് പാലം. (പാലം പണിയാൻ വേണ്ടി മാത്രമണോ ഈ ഭഗങ്ങളിവിടെ ഒന്നായത്...? എന്ന് എനിക്ക് തോന്നാറുണ്ട്...)
         ചുറ്റും കാണുന്ന കര ഭാഗങ്ങളിൽ കായലിലേക്ക് ചാഞ്ഞു നിൽക്കുന്ന കേരവൃക്ഷങ്ങൾ ജലപ്പരപ്പിനു കുടപിടിച്ചും; മീനുകൾക്ക് കിടന്നുറങ്ങാൻ പുൽമെത്ത വിരിച്ച കണ്ടൽക്കാടുകളും നിറഞ്ഞു നിൽക്കുന്ന എല്ലാ ഭാഗങ്ങളും വളരേ മനോഹരമാണ്.എന്നാൽ ഏഴിമല കാണുന്ന ആ ഭാഗം അതാണ് ഏറ്റവും മനോഹരം.തിരിച്ചറിയാനാവാത്ത ഒരുപാട് മരങ്ങളുള്ള വൻ കാടുകൾ നിറഞ്ഞ ആ മല നിരകൾ പാലത്തിനു മുകളിൽ നിന്നു നോക്കുംബോൾ അടുത്തായി തോന്നും.തണുപ്പുകാലം മഞ്ഞു കണങ്ങളാൽ ആവരണം ചെയ്യപ്പെട്ട മലനിരയെ കാണാൻ വളരെ വളരെ ഭംഗിയാണ്.അതിന്റെ താഴ്വാരത്തുള്ള തെങ്ങിൻ തൈകൾ തണുത്തു വിറച്ചു തല താഴ്ത്തി നിൽക്കുംബോൾ സങ്കടം വരും........
         അങ്ങനെ പാലത്തിലൂടെ നടന്ന് അറ്റത്തെത്തിയാൽ കായൽക്കരയിൽ നിന്ന് മേൽപ്പോട്ട് വളറ്ന്ന് നിൽക്കുന്ന, പേരറിയാത്ത് കായ്ക്കളും, പൂക്കളുമുള്ള ഒരു പാട് മരങ്ങളുണ്ട്.കിളികളുടേയും ശലഭങ്ങളുടെയും വീടാണത്.ഉറക്കത്തിൽ നിന്നും എണീറ്റ് കലപില കൂട്ടുന്ന അവരൊടു കിഞ്ഞാരം പറയാനൊന്നും എനിക്കപ്പൊൾ നേരമുണ്ടാവാറില്ല...
മദ്രസയിലെ ബെല്ലിന്റെ ശബ്ദം അവയുടെ കലപിലകൾക്ക്ക്കിടയിലൂടെ കേൾക്കുന്നുണ്ടായിരിക്കും...............!